Tuesday, August 21, 2012

അഫ്താബ്‌ ആലമിന്റെ കോടതി

സുപ്രീംകോടതിയിലെ സിറ്റിംഗ്‌ ജഡ്ജിയായ ജസ്റ്റിസ്‌ അഫ്താബ്‌ ആലമിനെക്കുറിച്ച്‌ ഗുജറാത്ത്‌ ഹൈക്കോടതി ജഡ്ജിയും സംസ്ഥാന ലോകായുക്തയും ആയിരുന്ന ജസ്റ്റിസ്‌ എം.എസ്‌.സോണി ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയക്ക്‌ എഴുതിയ ഒരു കത്ത്‌ ഹിന്ദുത്വവിമര്‍ശനവും ഗുജറാത്തിനോടും നരേന്ദ്രമോഡിയോടുമുള്ള വിരോധവുമാണ്‌ മതേതരത്വം എന്ന്‌ ധരിക്കുന്നവരെ ആത്മപരിശോധന നടത്താന്‍ പ്രേരിപ്പിക്കുന്നതാണ്‌. ‘വര്‍ഗീയ മനഃസ്ഥിതിക്കാരന്‍’ ആയ അഫ്താബ്‌ ആലമിനെ ഗുജറാത്ത്‌ കേസുകള്‍ കേള്‍ക്കുന്ന ബെഞ്ചില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ ജസ്റ്റിസ്‌ സോണി അഭ്യര്‍ത്ഥിച്ചിരിക്കുന്നു.

ലണ്ടനില്‍ 2009 ഒക്ടോബര്‍ 14 ന്‌ ‘മതേതരത്വവും സുപ്രീംകോടതി’യും എന്ന വിഷയത്തില്‍ ജസ്റ്റിസ്‌ അഫ്താബ്‌ ആലം ഒരു പ്രസംഗം നടത്തുകയുണ്ടായി. ഈ വര്‍ഷം ജൂണ്‍ 27 ന്‌ ചീഫ്‌ ജസ്റ്റിസിനയച്ച കത്തില്‍ ഈ പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പിയില്‍നിന്ന്‌ ജസ്റ്റിസ്‌ സോണി എടുത്തുചേര്‍ത്തിരിക്കുന്ന പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്‌: “ഇസ്ലാമിക്‌ അക്കാദമി ഓഫ്‌ എജ്യുക്കേഷന്‍ എന്ന ഒരു ന്യൂനപക്ഷ സംഘടന സുപ്രീംകോടതിയില്‍ നല്‍കിയ കേസ്‌ വിപുലമായ ബെഞ്ചിന്‌ വിടുകയുണ്ടായി. ചില ന്യൂനപക്ഷേതര സ്വകാര്യകോളേജുകളും പ്രശ്നത്തില്‍ കക്ഷി ചേര്‍ന്നു. ഉണ്ണികൃഷ്ണന്‍ (കേസ്‌) മാതൃകയിലുള്ള പ്രവേശനം റദ്ദാക്കണമെന്നാണ്‌ അവര്‍ മുഖ്യമായും താല്‍പ്പര്യപ്പെട്ടത്‌. ഒടുവില്‍ ഇസ്ലാമിക്‌ അക്കാദമിയെ പിന്നിലേക്ക്‌ തള്ളുകയും ന്യൂനപക്ഷത്തിന്റേതല്ലാത്ത സ്വകാര്യ കോളേജായ ‘പൈ’ മുന്നിലെത്തുകയും ചെയ്തു. മുന്‍ വിധിന്യായങ്ങളൊന്നും ബാധകമാകാതിരിക്കാന്‍ പതിനൊന്നംഗ ബെഞ്ചാണ്‌ പൈ(ഫൗണ്ടേഷന്‍)യുടെ വാദം കേട്ടത്‌.

പൈ കേസിലാണ്‌ ആദ്യമായി ന്യൂനപക്ഷാവകാശങ്ങളുടെ പ്രശ്നം പ്രത്യേകമായി പരിഗണിക്കാതെ ന്യൂനപക്ഷേതര സ്വകാര്യ കോളേജുകളുടെ കേസുകളുമായി കൂട്ടിക്കുഴച്ചത്‌. പൈ കേസിലെ വിധി മതേതര വാചാടോപങ്ങള്‍ കൊണ്ട്‌ നിറഞ്ഞതാണെങ്കിലും വിധിന്യായത്തിന്റെ അവസാനം മുമ്പത്തെക്കാളും ന്യൂനപക്ഷാവകാശങ്ങള്‍ ഗണ്യമായ തോതില്‍ പരിമിതപ്പെടുത്തിയതായാണ്‌ കാണുന്നത്‌.” (പേജ്‌-19) “ഹജ്ജിന്‌ പോകുന്ന ഓരോ മുസ്ലീമിനും ഭാരത സര്‍ക്കാര്‍ നികുതിപ്പണത്തില്‍നിന്ന്‌ നല്ലൊരു തുക വിമാനയാത്രക്കായി നല്‍കുന്നുണ്ട്‌. 2009-10 ലെ ബജറ്റില്‍ 632 കോടി രൂപയാണ്‌ ഹജ്ജ്‌ സബ്സിഡിയായി സര്‍ക്കാര്‍ അനുവദിച്ചത്‌. ഓരോ പന്ത്രണ്ട്‌ വര്‍ഷം കൂടുമ്പോഴും നാല്‌ തവണ വീതം നടക്കുന്ന കുംഭമേളയില്‍ ഒരൊറ്റ ദിവസം തന്നെ ദശലക്ഷക്കണക്കിന്‌ ഹിന്ദു തീര്‍ത്ഥാടകരാണ്‌ പുണ്യസ്നാനത്തിനായി ഒത്തുചേരുന്നത്‌. ഗംഗാനദി സമതലത്തില്‍ പതിക്കുന്ന ഹരിദ്വാറിലാണ്‌ 2010 ല്‍ അടുത്ത കുംഭമേള നടക്കുന്നത്‌. ഈ മേള സംഘടിപ്പിക്കുന്നതിന്‌ ഉത്തരാഖണ്ഡ്‌ സര്‍ക്കാര്‍ 500 കോടി രൂപയോളം ചെലവാക്കും. കുംഭമേളക്ക്‌ പുറമേ സര്‍ക്കാര്‍ സഹസ്രകോടികള്‍ ചെലവഴിക്കുന്ന ഒരു ഡസനെങ്കിലും തികച്ചും മതപരമായ (ഹിന്ദു) ഉത്സവങ്ങളുണ്ട്‌. ഇങ്ങനെയെല്ലാമായിരുന്നിട്ടും ഭൂരിപക്ഷം ഇന്ത്യക്കാരും സത്യസന്ധമായി വിശ്വസിക്കുന്നത്‌ തങ്ങള്‍ ഒരു മതേതര രാജ്യത്ത്‌ ജീവിക്കുന്നുവെന്നാണ്‌. ഈ ചിന്ത അവര്‍ക്ക്‌ സുഖം പകരുന്നു” (പേജ്‌-13)

“അതേസമയം, തകര്‍ക്കപ്പെട്ട മധ്യകാല മസ്ജിദിന്റെ അവശിഷ്ടങ്ങളില്‍നിന്ന്‌ കോടതി മതേതരത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു. സാമുദായികാവകാശങ്ങളും വ്യക്തിപരമായ അവകാശങ്ങളും തമ്മിലുള്ള പരസ്പ്പര ബന്ധത്തെ കോടതി പുതിയ വെളിച്ചത്തില്‍ കാണാനും തുടങ്ങിയിരിക്കുന്നു” (പേജ്‌ -18) “ഒടുവില്‍ 2003 നും 2005 നും ഇടയിലുണ്ടായ ഒരു തീരുമാന ത്രയം (്ശഹീഴ്യ ീ‍ള റലരശശ്ി‍െ‍) ഭരണഘടനയുടെ 30-ാ‍ം അനുഛേദപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ മതന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശത്തെ സുപ്രീം കോടതി കണ്ടിരുന്ന രീതി പരിപൂര്‍ണമായി മാറ്റിമറിച്ചിരിക്കുന്നു” (പേജ്‌-18) “ചുരുക്കത്തില്‍, സാമുദായികമായ രാഷ്ട്രീയാവകാശങ്ങള്‍ ഭരണഘടന അനുവദിക്കുന്നില്ലെങ്കിലും സാമുദായികമായ സാമൂഹ്യാവകാശങ്ങള്‍ അംഗീകരിക്കുന്ന നിലപാടാണ്‌ 40-45 വര്‍ഷമായി സുപ്രീംകോടതി എടുത്തുപോന്നിട്ടുള്ളത്‌. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ഭരണഘടനാപ്രകാരം സാമുദായിക തലത്തില്‍ രാഷ്ട്രീയപരമോ സാമൂഹ്യപരമോ ആയ യാതൊരു അവകാശങ്ങളുമില്ലെന്ന കാഴ്ചപ്പാടിലേയ്ക്ക്‌ കോടതി വന്നിരിക്കുകയാണ്‌.” (പേജ്‌-20) “ഹിന്ദുത്വ വിധികള്‍ എന്ന്‌ പൊതുവെ പരാമര്‍ശിക്കപ്പെടുന്ന നാല്‌ വിധിന്യായങ്ങള്‍ നിര്‍ണായകമായതും അതില്‍ തന്നെ മനോഹര്‍ ജോഷിയുടെ കേസ്‌ വളരെ പ്രധാനപ്പെട്ടതുമാണ്‌. ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ ആദ്യ ഹിന്ദുരാജ്യം സ്ഥാപിക്കുമെന്നാണ്‌ വിജയിച്ച സ്ഥാനാര്‍ത്ഥിയായ മനോഹര്‍ ജോഷി തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രസംഗങ്ങളില്‍ പറഞ്ഞത്‌. ഏഴംഗ ബെഞ്ചിന്റെ ബൊമൈ കേസിലെ വിധിയെക്കുറിച്ച്‌ യാതൊന്നും പരാമര്‍ശിക്കാതെ ഹൈക്കോടതിവിധി തള്ളി അപ്പീലുകാരന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ ശരിവെയ്ക്കുകയാണ്‌ (സുപ്രീം)കോടതി ചെയ്തത്‌. മഹാരാഷ്ട്രയില്‍ ആദ്യ ഹിന്ദുരാജ്യം സ്ഥാപിക്കണമെന്ന പ്രസ്താവന നടത്തിയതുകൊണ്ടുമാത്രം അത്‌ അദ്ദേഹത്തിന്റെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടര്‍ഭ്യര്‍ത്ഥനയാവില്ല. ഒരു ആഗ്രഹപ്രകടനം മാത്രമാണത്‌.

“കൂടുതല്‍ മുന്നോട്ടുപോയ കോടതി ‘ഹിന്ദു’, ‘ഹിന്ദുയിസം’, ‘ഹിന്ദുത്വ’ എന്നീ പദങ്ങള്‍ ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിച്ചശേഷം നിരീക്ഷിക്കുന്നത്‌ “ആ പദപ്രയോഗങ്ങള്‍ ഏതെങ്കിലും കൃത്യമായ നിര്‍വചനത്തിലേയ്ക്ക്‌ നയിക്കുന്നില്ല എന്നാണ്‌. ആ പദപ്രയോഗം ഒരര്‍ത്ഥത്തിലും മതത്തിന്റെ സങ്കുചിത പരിധിയില്‍ ഒതുങ്ങുന്നതല്ല. ഹിന്ദുത്വ എന്ന പദപ്രയോഗത്തിന്‌ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിതരീതിയുമായാണ്‌ കൂടുതല്‍ ബന്ധമെന്നും കോടതി തുടര്‍ന്ന്‌ നിരീക്ഷിക്കുന്നു. മുന്‍ വിധിന്യായങ്ങളില്‍ പറയുന്നതുപോലെ ‘ഹിന്ദുത്വ’, ‘ഹിന്ദുയിസം’ എന്നിവയ്ക്ക്‌ സങ്കുചിത ഹിന്ദുമത മൗലികവാദമെന്ന അര്‍ത്ഥം കല്‍പ്പിക്കാനോ അതിനോട്‌ തുലനപ്പെടുത്താനോ കഴിയില്ല….” “പില്‍ക്കാലത്തെ നിരവധി വിധിന്യായങ്ങളില്‍ മതേതരത്വത്തിന്റെ ഏക സംസ്ക്കാര കാഴ്ചപ്പാട്‌ സ്വീകരിക്കാന്‍ ഈ ഹിന്ദുത്വ വിധിന്യായങ്ങള്‍ കോടതിയെ പ്രചോദിപ്പിച്ചതായി തോന്നുന്നു…” (പേജ്‌- 20) ജസ്റ്റിസ്‌ അഫ്താബ്‌ ആലമിന്റെ ഈ പ്രസംഗത്തില്‍നിന്ന്‌ അഞ്ച്‌ നിഗമനങ്ങളിലാണ്‌ ജസ്റ്റിസ്‌ സോണി എത്തിച്ചേരുന്നത്‌.

ഒന്ന്‌: ന്യൂനപക്ഷ സംഘടനയുടെ കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള ജസ്റ്റിസ്‌ ആലമിന്റെ അഭിപ്രായപ്രകടനങ്ങള്‍ സുപ്രീംകോടതിയുടെയും ചീഫ്‌ ജസ്റ്റിസിന്റേയും വിശ്വാസ്യതയെ നേരിട്ട്‌ ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ്‌. ന്യൂനപക്ഷ ഇസ്ലാമിക സ്ഥാപനത്തെ തരംതാഴ്ത്താനായി ബോധപൂര്‍വം രൂപീകരിച്ചതാണ്‌ പതിനൊന്നംഗ ബെഞ്ച്‌ എന്ന്‌ അദ്ദേഹം കരുതുന്നതായാണ്‌ അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍നിന്ന്‌ വ്യക്തമാവുന്നത്‌. ഒരു സിറ്റിംഗ്‌ ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വലിയ പെരുമാററ ദൂഷ്യമാണിത്‌.

രണ്ട്‌: ഹിന്ദുമേളകള്‍ക്കും മറ്റും ചെലവഴിക്കുന്ന ദശലക്ഷക്കണക്കിന്‌ രൂപയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഹജ്ജ്‌ സബ്സിഡി ഒന്നുമല്ലെന്ന്‌ ജസ്റ്റിസ്‌ ആലം കരുതുന്നു. എന്നാല്‍ ലക്ഷക്കണക്കിനാളുകള്‍ എത്തിച്ചേരുന്ന ഹിന്ദു മേളകള്‍ക്കും ഉത്സവങ്ങള്‍ക്കും പണം ചെലവഴിക്കുന്നത്‌ ക്രമസമാധാന പാലനത്തിന്‌ മാത്രമാണെന്നും അജ്മീര്‍ ദര്‍ഗയിലെ ഉറൂസിനും മറ്റും ഇങ്ങനെ പണം ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം ബോധപൂര്‍വം വിസ്മരിക്കുന്നു. ഒരു പ്രത്യേക മതത്തിന്‌ അനുകൂലമായ വര്‍ഗീയ മനഃസ്ഥിതിക്ക്‌ തെളിവാണത്‌.

മൂന്ന്‌: “ഇങ്ങനെയെല്ലാമായിരുന്നിട്ടും ഭൂരിപക്ഷം ഇന്ത്യക്കാരും സത്യസന്ധമായി വിശ്വസിക്കുന്നത്‌ തങ്ങള്‍ ജീവിക്കുന്നത്‌ ഒരു മതേതരരാജ്യത്താണ്‌” എന്ന നിന്ദാഗര്‍ഭമായ പ്രസ്താവനയിലൂടെ ഇന്ത്യ ഒരു മതേതര രാജ്യമല്ലെന്ന ദൃഢവിശ്വാസമാണ്‌ ജസ്റ്റിസ്‌ ആലം പ്രകടിപ്പിക്കുന്നത്‌. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ എതിരാണ്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍.
നാല്‌: നിരവധി സുപ്രീംകോടതി വിധികളെ ഒന്നിലധികം തവണ, അതും ഒരു വിദേശ രാജ്യത്തുവെച്ച്‌, പരോക്ഷമായി വിമര്‍ശിക്കുന്ന ജസ്റ്റിസ്‌ ആലമിന്റെ നടപടി കോടതിയലക്ഷ്യവും പരമോന്നത നീതിപീഠത്തിന്റെ അന്തസ്സ്‌ കെടുത്തുന്നതുമാണ്‌.

അഞ്ച്‌: ഇന്ത്യയിലെ നിയമങ്ങള്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളേയും രണ്ട്‌ തരം പൗരന്മാരായാണ്‌ കാണുന്നതെന്നും താന്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി കുരിശുയുദ്ധം നടത്തുകയാണെന്നുമുള്ള വികാരമാണ്‌ ജസ്റ്റിസ്‌ ആലമിന്റെ പ്രസംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. സുപ്രീം കോടതിയിലെ ഒരു സിറ്റിംഗ്‌ ജഡ്ജിയെ സംബന്ധിച്ചിടത്തോളം ഇത്‌ അങ്ങേയറ്റം അനുചിതമാണ്‌.
ജസ്റ്റിസ്‌ ആലം ഉള്‍പ്പെടുന്ന ബെഞ്ചിലെത്തിയിട്ടുള്ള ഗുജറാത്ത്‌ സര്‍ക്കാര്‍ കക്ഷിയായ ക്രിമിനല്‍ കേസുകള്‍ മറ്റൊരു ബെഞ്ചിലേക്ക്‌ മാറ്റുകയോ തുടര്‍ന്നുള്ള വാദം കേള്‍ക്കല്‍ നിര്‍ത്തിവെയ്ക്കുകയോ വേണമെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനയച്ച പത്ത്‌ പേജുള്ള കത്തില്‍ ജസ്റ്റിസ്‌ സോണി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ഇതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്ന വസ്തുതകള്‍ അങ്ങേയറ്റം അസ്വസ്ഥജനകമാണ്‌.

“ജസ്റ്റിസ്‌ ആലം ഉള്‍പ്പെടുന്ന ബെഞ്ചിലെത്തുന്ന ഗുജറാത്തിനെ രാഷ്ട്രീയമായി പെട്ടെന്ന്‌ ബാധിക്കുന്ന ഏതാണ്ട്‌ എല്ലാ കാര്യങ്ങളിലും അദ്ദേഹം പുറപ്പെടുവിക്കുന്ന എല്ലാ വിധിന്യായങ്ങളിലും ന്യൂനപക്ഷ സമുദായത്തോടുള്ള അനുഭാവം അചഞ്ചലമായി ആവര്‍ത്തിക്കുന്നുവെന്ന്‌ സ്പഷ്ടമാണ്‌. കോടതിയില്‍ അദ്ദേഹം നടത്തുന്ന വിലയിടിക്കുന്ന പ്രസ്താവനകള്‍ ഈ പ്രകടമായ പക്ഷപാതം വെളിപ്പെടുത്തുന്നു.” “ഹിന്ദി സിനിമകള്‍ക്ക്‌ പാട്ടെഴുതുന്ന ജാവേദ്‌ അക്തര്‍ ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച്‌ സുപ്രീംകോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചു. 2000-06 കാലയളവില്‍ ഗുജറാത്തില്‍ ഉണ്ടായെന്ന്‌ ആരോപിക്കപ്പെടുന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള കേസുകളുടെ അന്വേഷണം നിരീക്ഷിക്കാന്‍ ജസ്റ്റിസ്‌ ആലം, ജസ്റ്റിസ്‌ എച്ച്‌.എസ്‌.ബേഡിയെ 2012 മാര്‍ച്ച്‌ ഒന്നിന്‌ നിയോഗിച്ചു. ജസ്റ്റിസ്‌ എം.ബി.ഷാ നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്‌. ജാവേദ്‌ അക്തര്‍ മുംബൈക്കാരനാണ്‌. അവിടെ നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്‌. (ഇതിലെ ഇരകളേറെയും മുസ്ലീങ്ങളായിരുന്നിട്ടും പരാതിയില്ല). ജാവേദിന്റെ സാമൂഹ്യപ്രവര്‍ത്തനത്തിന്‌ ഗുജറാത്തുമായി യാതൊരുബന്ധവുമില്ല. അതിനാല്‍ ഗുജറാത്തില്‍ ഏതെങ്കിലും തെറ്റുകളുണ്ടെങ്കില്‍ തന്നെ അത്‌ ഉന്നയിക്കാന്‍ അദ്ദേഹത്തിന്‌ അര്‍ഹതയില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്‌. എന്നിട്ടും ജാവേദിന്റെ പൊതുതാല്‍പ്പര്യ ഹര്‍ജി സ്വീകരിച്ച്‌ അസാധാരണമായ ഉത്തരവ്‌ പുറപ്പെടുവിച്ചു.”

“ഗുജറാത്ത്‌ സര്‍ക്കാരും ടീസ്റ്റ എ.സെതല്‍വാദും തമ്മിലുള്ള കേസുമായി ബന്ധപ്പെട്ട ഒരു പ്രത്യേകാനുമതി ഹര്‍ജി 2012 ഫെബ്രുവരി 21 ന്‌ ജസ്റ്റിസ്‌ അഫ്താഫ്‌ ആലമിന്റെ ബെഞ്ചിലെത്തി. പ്രശ്നം എന്താണെന്ന്‌ കേള്‍ക്കുകപോലും ചെയ്യാതെ ജസ്റ്റിസ്‌ ആലം ഇങ്ങനെ അഭിപ്രായപ്പെട്ടതായാണ്‌ വാര്‍ത്തകള്‍ വന്നത്‌. “ഇത്‌ പരാതിക്കാരിയെ (സെതല്‍വാദ്‌) ഇരയാക്കുന്ന നൂറ്‌ ശതമാനവും വ്യാജമായ കേസാണ്‌. ഇത്തരം കേസ്‌ ഗുജറാത്തിന്‌ ഒരു തരത്തിലും ഗുണം ചെയ്യില്ല. ഇത്തരം കേസുമായി മുന്നോട്ടു പോകരുതെന്ന്‌ നിങ്ങളുടെ കക്ഷിയെ ഉപദേശിക്കണം. സര്‍ക്കാരിനോട്‌ ഇത്‌ പറയാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ കാണിക്കണം” എന്നാണ്‌ ഗുജറാത്തിന്റെ മുതിര്‍ന്ന അഭിഭാഷകനായ പ്രദീപ്‌ ഘോഷിനോട്‌ ജസ്റ്റിസ്‌ ആലം പറഞ്ഞത്‌.

ജസ്റ്റിസ്‌ ആലമിനെ ക്ഷുഭിതനാക്കിയ കേസിന്റെ സ്ഥിതി ഇതായിരുന്നു. “ഈ കേസില്‍ ഒമ്പത്‌ പേരെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചിട്ടുള്ളതാണ്‌. കുറ്റാരോപിതരായ അഞ്ച്‌ പേര്‍ സിആര്‍പിസി 164 പ്രകാരം മജിസ്ട്രേറ്റിന്‌ മുന്നില്‍ ടീസ്റ്റ സെതല്‍വാദിനെതിരെ മൊഴി നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകനും സാക്ഷിയുമായ രാഹുല്‍ സിംഗും ടീസ്റ്റക്കെതിരെ മൊഴി നല്‍കുകയുണ്ടായി. എന്നിട്ടും ഗുജറാത്ത്‌ സര്‍ക്കാരിനെ അധിക്ഷേപിക്കാനാണ്‌ ജസ്റ്റിസ്‌ ആലം മുതിര്‍ന്നത.്‌” ഇക്കാര്യം ചൂണ്ടിക്കാട്ടിയശേഷം “എന്തുകൊണ്ട്‌, എങ്ങനെ, കോടതിയില്‍ ഹാജരാക്കപ്പെട്ട എന്ത്‌ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ബന്ധപ്പെട്ടവരുടെ വാദം കേള്‍ക്കാതെ ജസ്റ്റിസ്‌ ആലം ഇത്തരമൊരു തീര്‍പ്പില്‍ എത്തിച്ചേര്‍ന്നത്‌” എന്നാണ്‌ ജസ്റ്റിസ്‌ സോണി ചോദിക്കുന്നത്‌.
“വാര്‍ത്തകളനുസരിച്ച്‌, സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസിലും അന്വേഷണം പൂര്‍ത്തിയാക്കിയ സിബിഐ കുറ്റപത്രവും അനുബന്ധ കുറ്റപത്രവും നല്‍കിയിട്ടും, തുടര്‍ന്നുള്ള നിരീക്ഷണം അനുവദനീയമല്ലെന്ന സഹജഡ്ജിയുടെ അസന്ദിഗ്ദ്ധമായ അഭിപ്രായത്തെ അവഗണിച്ചും വാദം പൂര്‍ത്തിയാക്കാതെ ജസ്റ്റിസ്‌ ആലം ഹര്‍ജി പരിഗണിക്കുന്നത്‌ നീട്ടിവെച്ചിരിക്കുകയാണ്‌” എന്നും ജസ്റ്റിസ്‌ സോണി സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. “തെറ്റുകള്‍ വകവെക്കാതെ ന്യൂനപക്ഷ സമുദായത്തിനൊപ്പം നിലയുറപ്പിച്ച്‌ ഗുജറാത്തിനെ വേട്ടയാടുകയാണ്‌ ജസ്റ്റിസ്‌ ആലം എന്നും ഈ ആശങ്ക നീതിയുടെ ഹൃദയം പിളര്‍ക്കുന്നതാണെന്നും” ജസ്റ്റിസ്‌ സോണി പറയുന്നു.
മുരളി പാറപ്പുറം

0 comments:

Twitter Delicious Facebook Digg Stumbleupon Favorites More