Monday, August 20, 2012

അവിചാരിതമായ ഓര്‍മ്മപുതുക്കല്‍

കണ്ണൂര്‍ വിഭാഗ്‌ സംഘചാലക്‌ ഡി. ചന്ദ്രശേഖരന്റെ 80-ാ‍ം പിറന്നാളിനോടനുബന്ധിച്ച്‌ തലശ്ശേരി കാര്യാലയത്തില്‍ നടന്ന ആദരണപരിപാടിയെപ്പറ്റി ഈ പംക്തിയില്‍ വിവരിച്ചിരുന്നുവല്ലോ. അതില്‍ പങ്കെടുക്കാന്‍ തലശ്ശേരി തിരുവങ്ങാട്ട്‌ ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്കാണ്‌ അവിടത്തെ സ്വയംസേവകര്‍ എന്നെ കൂട്ടിക്കൊണ്ടുപോയത്‌. അവിടെ അവശനിലയിലുള്ള ഒരു വൃദ്ധന്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ നാലഞ്ചുപേര്‍ വരാന്തയിലേക്ക്‌ കയറിയപ്പോള്‍ അദ്ദേഹം എന്നെ കുറച്ചുനേരം സൂക്ഷിച്ചുനോക്കുകയും ഏതാനും നിമിഷങ്ങള്‍ക്കുശേഷം പേര്‍ വിളിക്കുകയും ചെയ്തു. ശബ്ദംകേട്ടപ്പോള്‍ ആളെ മനസ്സിലായി. തലശ്ശേരിയില്‍ പ്രചാരകനായി എത്തിയതിനുശേഷം തിരുവനന്തപുരത്തുനിന്നും സ്ഥലംമാറി വന്ന ടി.കെ. ദാമോദരന്‍.

ഒട്ടേറെ ഓര്‍മ്മകള്‍ ആ നിമിഷം മനസ്സിലൂടെ കടന്നുപോയി. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ്‌ മലബാര്‍ മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നല്ലൊ. 1956 ല്‍ നവംബറില്‍ സംസ്ഥാന പുനഃസംഘടനക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിയുക്തമായ ഫസല്‍ അലി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഒരു വര്‍ഷമാണ്‌ റിപ്പോര്‍ട്ടിന്‍ പ്രകാരമുള്ള പുനസ്സംഘടിത സംസ്ഥാനങ്ങള്‍ ആരംഭിക്കാന്‍ നല്‍കപ്പെട്ടിരുന്ന സമയം. ആ സമയത്തിനിടയില്‍, ഓരോ സംസ്ഥാനത്തേക്കും മറ്റ്‌ സംസ്ഥാനങ്ങളില്‍നിന്ന്‌ ചേര്‍ക്കപ്പെടേണ്ട ജീവനക്കാരെയും രേഖകളെയും മാറ്റുക എന്ന അതിസങ്കീര്‍ണവും സുപ്രധാനവുമായ കാര്യങ്ങള്‍ തീര്‍ക്കേണ്ടിയിരുന്നു. ജീവനക്കാര്‍ക്ക്‌ ഏത്‌ സംസ്ഥാനത്ത്‌ ജോലിചെയ്യണമെന്ന്‌ തീരുമാനിക്കാന്‍ അവസരം നല്‍കപ്പെട്ടു. മലബാറില്‍നിന്ന്‌ മദ്രാസ്‌ സെക്രട്ടറിയേറ്റിലും മറ്റ്‌ ജീവനക്കാരായിരുന്നവരെ തിരുവനന്തപുരത്തേക്കും തെക്കന്‍ തിരുവിതാംകൂറില്‍നിന്ന്‌ തിരുവനന്തപുരത്ത്‌ ജോലിചെയ്തിരുന്നവരെ മദ്രാസിലേക്കും രേഖകള്‍ സഹിതം മാറ്റുവാന്‍ വിപുലമായ സജ്ജീകരണങ്ങളാണ്‌ ചെയ്യപ്പെട്ടത്‌. അതിനായി മദ്രാസില്‍നിന്നും ഒരു പ്രത്യേക തീവണ്ടി തിരുവനന്തപുരത്തേക്ക്‌ ഓടിച്ചു. അതില്‍ വിവിധ ഓഫീസുകളിലെ ഫയലുകളും ഉദ്യോഗസ്ഥരുമെല്ലാ ഉണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നും ആ വണ്ടി മടങ്ങിയത്‌, തെക്കന്‍ തിരുവിതാംകൂറിലെയും ചെങ്കോട്ടയിലെയും സെക്രട്ടറിയേറ്റ്‌ ജീവനക്കാരുമായാണ്‌. അങ്ങനെ തിരുവനന്തപുരത്തെത്തിയ തലശ്ശേരിക്കാരനായ സ്വയംസേവകനായിരുന്നു ടി.കെ. ദാമോദരന്‍. എ.കെ. ലക്ഷ്മണന്‍, എന്‍. വിജയന്‍, ശിവരാജന്‍ തുടങ്ങിയവരും അക്കൂട്ടത്തില്‍പ്പെടും. അവര്‍ക്ക്‌ പ്രാരംഭത്തില്‍ തിരുവനന്തപുരത്ത്‌ വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നിരുന്നു. പക്ഷേ അവിടത്തെ സംഘപ്രവര്‍ത്തനത്തിന്‌ അവര്‍ വലിയ കരുത്തായിത്തീര്‍ന്നു. വിജയനൊഴികെ ലക്ഷ്മണനും ദാമോദരനും ശിവരാജനും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ തലശ്ശേരിക്ക്‌ സ്ഥലംമാറ്റം വാങ്ങിപ്പോന്നു. അവരെ പരിചയപ്പെടുന്നത്‌ ആ അവസരത്തിലാണ്‌. വിജയന്‍ ലീവില്‍ വന്ന അവസരത്തിലാണ്‌ പരിചയപ്പെട്ടത്‌. സെക്രട്ടറിയേറ്റില്‍ തൊഴില്‍വകുപ്പിലും ലോട്ടറി വകുപ്പിലും വളരെക്കാലം ജോലിചെയ്തശേഷമാണദ്ദേഹം വിരമിച്ചത്‌. രാഷ്ട്രീയതലത്തിലും ഔദ്യോഗികതലത്തിലുമുള്ള ഒരു പ്രലോഭനവും ഭീഷണിയും കാര്യവ്യഗ്രതയും സംഘപ്രവര്‍ത്തനത്തില്‍നിന്ന്‌ അദ്ദേഹത്തെ വിമുഖനാക്കിയില്ല. അവിടെത്തന്നെ സ്വന്തം വീടുവെച്ചു. സംഘചാലകന്റെ വരെയുള്ള വിവിധ ചുമതലകള്‍ വഹിച്ചു. സേവനവിമുക്തനായശേഷം എ.വി. ഭാസ്കര്‍ജിയുടെ ക്ഷണം സ്വീകരിച്ച്‌ പാലക്കാട്ട്‌ വ്യാസവിദ്യാപീഠത്തിന്റെയും ഭാരതീയ വിദ്യാനികേതന്റെയും ചുമതലകള്‍ ഏറ്റെടുത്ത്‌, ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ തിരുവനന്തപുരത്തേക്ക്‌ മടങ്ങിയെങ്കിലും ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമേശ്വര്‍ജിയെ സഹായിക്കുകയാണിപ്പോള്‍.എം.കെ. ലക്ഷ്മണനാകട്ടെ ചന്ദ്രേട്ടന്‍ സംഘത്തില്‍ വന്ന കാലത്തുതന്നെ ശാഖയില്‍ വന്നുതുടങ്ങി. 1946 ലോ മറ്റോ സംഘശിക്ഷാവര്‍ഗില്‍ പരിശീലനം നേടി. മരാമത്ത്‌ വകുപ്പില്‍ ജോലിചെയ്തുവന്നു. പ്രവര്‍ത്തനത്തില്‍ സജീവമല്ലാതായി. ശിവരാജനും ക്രമേണ സജീവ പ്രവര്‍ത്തനത്തില്‍നിന്നു പിന്‍വലിച്ചു. പ്രത്യേകാവസരങ്ങളില്‍ ഇവരെല്ലാം വരാറുണ്ടായിരുന്നുതാനും.

ടി.കെ. ദാമോദരന്റെ പേരു പറഞ്ഞുകൊണ്ടാണല്ലോ ആരംഭിച്ചത്‌. അദ്ദേഹത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ അളവറ്റ നര്‍മബോധമാണാദ്യം മനസ്സില്‍ വരിക. കൂടെയിരുന്നാല്‍ നേരം പോകുന്നതറിയില്ല. ഇന്ന്‌ മിമിക്രി വലിയ കലയാണല്ലൊ. പ്രഗല്‍ഭ ചലച്ചിത്രതാരങ്ങള്‍ പലരും മിമിക്രി രംഗത്തുനിന്ന്‌ വന്നവരാണ്‌. ദാമോദരന്റെ മിമിക്രി പ്രദര്‍ശനത്തിനുവേണ്ടിയായിരുന്നില്ല. അസൂയാവഹമായ ശബ്ദവൈചിത്ര്യം സൃഷ്ടിക്കാനദ്ദേഹത്തിന്‌ കഴിയുമായിരുന്നു. പത്തുപന്ത്രണ്ട്‌ നായ്ക്കള്‍ ഒരുമിച്ച്‌ കടികൂടി ബഹളംവെക്കുന്നത്‌ അദ്ദേഹം അനുകരിച്ച്‌ കേട്ട്‌ ആളുകള്‍ ഓടിക്കൂടിയ അനുഭവമുണ്ട്‌. കൂടെ നടക്കുന്ന ആളുടെ കാലില്‍ നായ കടിച്ചതായി തോന്നത്തക്ക വിധത്തില്‍ ശബ്ദംകൊണ്ട്‌ പ്രതീതിയുണ്ടാക്കുവാന്‍ കഴിഞ്ഞിരുന്നു. യാതൊന്നുമറിയാത്ത മട്ടില്‍ നിരങ്കുശനായി നടക്കുകയും ചെയ്യും.

അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു പ്രാവുവളര്‍ത്തല്‍. അദ്ദേഹത്തിന്റെ അച്ഛനും അനുജനുമൊക്കെ അതില്‍ ഭ്രമമുള്ളവരായിരുന്നു. പ്രാവുവളര്‍ത്തലും പറപ്പിക്കല്‍ മത്സരവും തലശ്ശേരിയില്‍ അക്കാലത്ത്‌ (50 വര്‍ഷം മുമ്പ്‌) വലിയ പ്രചാരമുള്ള വിനോദങ്ങളായിരുന്നു. പ്രാവിന്‍മുട്ടകള്‍ അടവെച്ച്‌ വിരിയിച്ച്‌ വളര്‍ത്തി പരിശീലിപ്പിക്കുന്ന റാക്കുകള്‍ അവരുടെ ചെറിയ കച്ചവടസ്ഥലത്തുണ്ടായിരുന്നു. പരിശീലിപ്പിക്കുന്നതിനിടെ പ്രാവുകളുടെ പോക്കും പ്രകൃതവുമൊക്കെ നിയന്ത്രിക്കുന്ന ശബ്ദങ്ങളും മറ്റു സങ്കേതങ്ങളും അവര്‍ പ്രയോഗിച്ചു. പ്രാവുകള്‍ക്ക്‌ പേരുമുണ്ടായിരുന്നു. മണിക്കൂറുകള്‍ പ്രാവുകളെ നിരീക്ഷിച്ച്‌ ആഹാരം പോലും കഴിക്കാതെ അവര്‍ നടക്കുമായിരുന്നു. തിരുവനന്തപുരത്തും പ്രാവുപറത്തല്‍ മത്സരം ഉണ്ടായിരുന്നു. ദാമോദരന്‍ പ്രാവുകളെ അവിടെ കൊണ്ടുപോയി മത്സരത്തില്‍ വിജയിക്കുമായിരുന്നു. തലശ്ശേരിയിലെ പ്രശസ്തമായ ബേക്കറി നിര്‍മ്മാണ കുടുംബമായ മാമ്പിള്ളിക്കാര്‍ക്ക്‌ തിരുവനന്തപുരത്ത്‌ പുളിമൂട്ടില്‍ ശാന്താ ബേക്കറിയുണ്ടായിരുന്നു. ദാമോദരന്റെ ഒരു സഹപാഠിയാണ്‌ അത്‌ നടത്തിയിരുന്നത്‌. ആ സൗഹൃദം പ്രാവുമത്സരത്തിലും പ്രയോജനപ്പെടുത്തി.

അദ്ദേഹത്തിന്റെ അച്ഛന്‍ രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ്‌ വലിയ കൈത്തറിവസ്ത്രവ്യാപാരിയായിരുന്നു. അവരുടെ വസ്ത്രങ്ങള്‍ക്ക്‌ വന്‍ വിദേശമാര്‍ക്കറ്റും ലഭിച്ചിരുന്നു. യുദ്ധകാലത്ത്‌ അത്‌ തീര്‍ത്തും തകര്‍ച്ചയിലായി ആ കുടുംബം ഏതാണ്ട്‌ ദാരിദ്ര്യത്തിലായി എന്നു പറയാം. ദാമോദരന്‌ വളരെ ഉന്നതതല ബന്ധങ്ങളുണ്ടായിരുന്നു. അവ സ്വാര്‍ത്ഥമായ കാര്യങ്ങള്‍ക്ക്‌ ഉപയോഗിച്ചില്ല. അദ്ദേഹത്തെ ചന്ദ്രേട്ടന്റെ വീട്ടില്‍വെച്ച്‌ കണ്ടത്‌ അത്യന്തം അവശനായിട്ടാണ്‌. ഡാ. കെ.എം. രാകൃഷ്ണനെ (മുന്‍ പ്രാന്തസംഘചാലക്‌ ഗോപാലന്‍ അടിയോടിയുടെ മകന്‍) കണ്ട്‌ ഉപദേശം തേടി ചന്ദ്രേട്ടനെയും സന്ദര്‍ശിച്ച്‌ മടങ്ങാനിരിക്കുമ്പോഴാണ്‌ ഞാന്‍ കയറിച്ചെന്നത്‌. അപ്പോഴത്തെ അദ്ദേഹത്തിന്റെ വികാരങ്ങള്‍ വാക്കുകള്‍ക്ക്‌ വഴങ്ങുന്നവയായിരുന്നില്ല. അദ്ദേഹം കണ്ണൂരിനടുത്ത തോട്ടടയിലാണ്‌ താമസം. യാദൃച്ഛികമായ ആ കൂടിക്കാഴ്ച വളരെ വികാരനിര്‍ഭരമായി. അദ്ദേഹത്തിനും വയസ്‌ 80 കഴിഞ്ഞിരിക്കും. 80 കഴിഞ്ഞ പലരേയും അന്നത്തെ പരിപാടിയില്‍ കാണാനും പരിചയം പുതുക്കാനും കഴിഞ്ഞത്‌ വലിയ ഭാഗ്യമായി.

പി. നാരായണന്‍

0 comments:

Twitter Delicious Facebook Digg Stumbleupon Favorites More