Tuesday, November 20, 2012

കുടിലമായ ചരിത്രത്തിന്‍റെ പുനര്‍വായന - 1: ടിപ്പു- രണ്ടാള്‍വംശത്തിലെ അഴിമതിയുടെ സന്താനം

ചരിത്രം പലപ്പോഴും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവരുടെ കയ്യിലെ കളിപ്പാട്ടമാകുന്നു. മഹാഭാരതത്തില്‍ കൃഷ്ണന്‍ യുധിഷ്ടിരന് ഇങ്ങനെ ഒരു ഉപദേശം നല്‍കുന്നുണ്ട്-  യുദ്ധം ചെയ്തുവിജയിച്ചില്ല എങ്കില്‍ ദുര്യോധനന്‍ നാളെ ചരിത്രകാരന്മാരെക്കൊണ്ട് ചരിത്രം മാറ്റിയെഴുതിക്കും എന്ന്.  ഗീതയിലൂടെ ഒരു നാടിന്‍റെ ധാര്‍മ്മികമായ ലക്ഷ്യങ്ങളെ പരിവര്‍ത്തനം ചെയ്ത മഹാമനീഷി അന്ന് മനസ്സില്‍കണ്ടത്, ഇന്ന് ബൌദ്ധികമായുള്ള യുദ്ധം ആയി ഭാരതീയനെ തുറിച്ചുനോക്കുന്നുണ്ട്.  പ്രത്യയശാസ്ത്രങ്ങളുടെ ആവേശങ്ങളില്‍ നാടിനെയും നാട്ടാരെയും മറക്കുന്നവര്‍, ചരിത്രം മാറ്റിയെഴുതുന്നു. അതില്‍ ക്രൂരന്മാര്‍ വീരന്മാരും ദേശാഭിമാനികളും ആയി ചിത്രീകരിക്കപ്പെടുന്നു. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ആണ് ടിപ്പു എന്ന ഒരു 'സുല്‍ത്താന്‍റെ' ചരിതവും, അയാളുടെ മഹത്വവല്‍ക്കരണത്തിനായുള്ള പലരുടെയും വാഴ്ത്തുക്കളും.

ഹൈദര്‍ എന്ന അവിശ്വസ്തനായ ഒരു മുന്‍ മൈസൂര്‍ സൈനികമേധാവിയുടെ മകന്‍ ആണ് ടിപ്പു എന്ന് പറയപ്പെടുന്നു.  ചരിത്രത്തിന്‍റെ സങ്കീര്‍ണമായ നാള്‍വഴികളില്‍ ഈ സൈനികമേധാവി ഒരുനാള്‍ രാജ്യഭരണം ഏറ്റെടുക്കുന്നു . ഒരാള്‍ രാജ്യഭാരം എടുക്കുന്നു എന്നത് അത്ര പുതുമയുള്ള കാര്യമല്ല. ആ നിലക്ക് ഹൈദര്‍ ഭരണം ഏറ്റെടുത്താല്‍ അത് വലിയൊരുതെറ്റല്ല. പക്ഷേ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുന്‍കാലങ്ങളില്‍ എപ്പോഴോ പോര്‍ക്കളത്തില്‍ വീണ ഈ രക്ഷസ്സിനെക്കൊണ്ട് ഇന്ന് ഇത് ചര്‍ച്ച ചെയ്യിക്കണം എങ്കില്‍, ആ രാജ്യഭരണം ഏറ്റെടുക്കല്‍ എന്തൊക്കെയോ കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണെന്നും, അതിന്‍റെ പുനരാഘാതങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല എന്നുംവേണം പറയാന്‍.

അതേ, അതവസാനിച്ചിരുന്നില്ല.  വിധിയുടെ വൈപരീത്യം ആ സൈനികമേധാവിയെ കേരളത്തിലേക്ക് ഒരു യുദ്ധതര്‍ക്കം തീര്‍ക്കാനായി എത്തിച്ചു.  പിന്നെയുണ്ടായത് കിരാതത്വത്തിന്‍റെ കരാളനൃത്തമായിരുന്നു.  ഒരു ജനതയുടെ കഷ്ടപ്പാടുകളുടെ നാളുകള്‍ ആയിരുന്നു.  ഒരു സംസ്കൃതിയുടെ അന്ത്യമായിരുന്നു.  കേരളസംസ്കാരത്തിന്‍റെ മുഖമുദ്രയായ മതേതരത്വത്തിന്‍റെ മരണമണി മുഴങ്ങലായിരുന്നു.  സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചു പോയിരുന്ന ഒരു ജനതയെ, വഴികളിലും, കിണറുകളിലും, അമ്പലമുറ്റങ്ങളിലും നിറഞ്ഞും പരന്നും ഒഴുകിയും കിടക്കുന്ന കബന്ധങ്ങളും, കപാലങ്ങളും, കങ്കാളങ്ങളുമാക്കി മാറ്റലായിരുന്നു.   അവയപ്പെറ്റി പറഞ്ഞാല്‍ മണ്ണില്‍ പുതഞ്ഞുകിടക്കുന്ന അസ്ഥികള്‍പോലും ഇപ്പോഴും പ്രതികാരവാന്‍ഞ്ചയില്‍ സ്പന്ദിക്കും.  കാരണം, മൈസ്സൂരിലുണ്ടായ നിസ്സാരമായ ഒരു ഭരണമാറ്റത്തിന്‍റെ പ്രതിഫലനവും അലയൊലികളും അത്ര ഭയാനകമായിരുന്നു.  രാജ്യസ്നേഹികള്‍ എന്ന് ഇന്ന് വാഴ്ത്തപ്പെടുന്നവര്‍ രാജ്യത്തെ ഇംഗ്ലീഷുകാരന് പൂര്‍ണമായി അധീനപ്പെടുത്താന്‍ വഴിവച്ചതുപോലും ആ ചെറിയ സംഭവത്തിന്‍റെ പരിണിതിയായിരുന്നു.

ആരായിരുന്നു ഈ ഹൈദര്‍?  തുടക്കത്തില്‍ മൈസൂര്‍ സൈന്യത്തിലെ ഒരു സാധാരണ ശിപായി.  കയ്യൂക്കും തന്ത്രവും ആണ് സൈന്യത്തില്‍ ഉയരാനും യുദ്ധത്തില്‍ ജയിക്കാനും ആവശ്യമായ മാനദണ്ഡങ്ങള്‍. അവ വേണ്ടത്ര ഉണ്ടായിരുന്നവനും, അക്ഷാരാഭ്യാസ്സം ഒട്ടും ഇല്ലാതിരുന്നവനും ആയ ഒരു പോരാളി ആയിരുന്നു ഹൈദര്‍.  മൈസൂര്‍സൈന്യത്തിലെ ഒരു ചെറിയ ഡിവിഷന്‍റെ ചുമതലയില്‍ ഇരിക്കുമ്പോള്‍, ഒരു യുദ്ധത്തില്‍ കാണിച്ച തന്ത്രവും കൌശലവും നിമിത്തം രാജാവ് ശ്രദ്ധിക്കാനിടയായ ഒരു സൈനികന്‍.  മിടുക്കനെ ഉയര്‍ത്തണം എന്നത് മാനേജ്മെന്‍റ് തത്വവും തന്ത്രവുമാണ്.  മതേതരമായ മൂല്യങ്ങള്‍ക്ക് എന്നും വിലകല്‍പ്പിച്ച മൈസൂര്‍ മഹാരാജാവ്, ഹൈദറില്‍ കണ്ട യുദ്ധനിപുണതയ്ക്ക് അംഗീകാരം നല്‍കിക്കൊണ്ട് അയാളെ സൈനിക മേധാവിയാക്കി.  ഇതോടെ കഥ മാറുന്നു.

ഭാരതത്തില്‍ സൈനികരംഗത്തെ അഴിമതികള്‍ ഇപ്പോള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നുണ്ട്.  ഒരു പുതിയ കാര്യം പോലെ നാം അത് സാകൂതം വായിക്കുന്നു. ചിലപ്പോള്‍ ചര്‍ച്ച ചെയ്യുന്നു.  ഇന്ത്യയില്‍ സൈനികമേഖലയിലെ, സൈന്യത്തിലെ, അഴിമതിയുടെ പിതാവായി അറിയേണ്ടത്, ചരിത്രപരമായ രേഖകളുടെ പശ്ചാത്തലത്തില്‍ ആരാണോ ഇങ്ങനെയൊന്ന് തുടങ്ങിവച്ചതായി പറയുന്നത്, അയാളെ ആണ്.  അങ്ങനെ എങ്കില്‍ ആ സ്ഥാനം ലഭിക്കുന്നത് മറ്റാര്‍ക്കുമല്ല, സാക്ഷാല്‍ ഹൈദര്‍ക്ക് തന്നെ. യുദ്ധത്തില്‍ എന്നപോലെ പ്രായോഗികജീവിതത്തിലും  കുടിലതന്ത്രങ്ങളുടെ ആശാന്‍ ആയിരുന്ന ഹൈദര്‍, യുദ്ധരഹിതമായ ഇടവേളകളില്‍ ചെയ്തത്,സൈന്യത്തിന്‍റെ കണക്കപ്പിള്ളയെ സ്വാധീനിക്കുകയും, തെറ്റായ ചെലവുകളുടെ കണക്കുകള്‍ ഉള്‍പ്പെടുത്തി, സൈനികച്ചെലവുകള്‍ റിക്കാര്‍ഡുകളില്‍ തിരുത്തിപ്പിച്ച് പണം അടിച്ചു മാറ്റുകയും ആയിരുന്നു.  അതിശക്തമായ ഒരു സൈന്യം ഉണ്ടായിരുന്ന, ഐശ്വര്യസമ്പൂര്‍ണമായിരുന്ന മൈസൂര്‍രാജ്യത്തിന്‍റെ സമ്പത്തിലെ സൈനികച്ചെലവുകള്‍ക്കായുള്ള ഭീമമായ തുകകള്‍ ഇരുവരും ചേര്‍ന്ന് മാറ്റിയപ്പോള്‍, ഹൈദറിന് കിട്ടിയത് തന്‍റെ ദുര്‍മ്മോഹങ്ങള്‍ നടപ്പിലാക്കാനുള്ള മൂലധനം ആയിരുന്നു. അവിടെ തുടങ്ങുന്നു ചരിത്രത്തിലെ മറ്റൊരു ദുര്‍ദ്ദിശയിലേക്കുള്ള ഒഴുക്കും, കേരളഭൂമികണ്ട ഏറ്റവും ഭീകരവും രക്തരൂഷിതവുമായുള്ള കാലത്തിലേക്കുള്ള ഗമനവും.

സൈന്യത്തിലെ അഴിമതിയിലൂടെ സമ്പാദിച്ച ധനത്തെ ഹൈദര്‍ ഉപയോഗിച്ചത് തന്‍റെ നാളെകള്‍ക്കുള്ള മൂലധനമായിട്ടായിരുന്നു.  ആ പണം ഉപയോഗിച്ച്, അയാള്‍ സൈന്യത്തിലെ പല ഉന്നതന്മാരെയും കൈയ്യിലാക്കി. ധനവും സ്ഥാനങ്ങളും മോഹിപ്പിച്ച് ഉന്നതസൈനിക ഉദ്യോഗസ്ഥരെക്കൊണ്ട് പല നാളുകളായി നടത്തിയ നിശ്ശബ്ദമായ സൈനികവിപ്ലവത്തില്‍, ഹൈദര്‍ അലിഖാന്‍ എന്ന സൈനികത്തൊഴിലാളി മൈസൂര്‍ രാജ്യഭരണം പതിയെ ഏറ്റെടുത്തു.

ഹൈദര്‍ സത്യത്തില്‍ ചെയ്തത്, ഒറ്റയടിക്ക് രാജകൊട്ടാരത്തില്‍ കടന്നുകയറി രാജാവിനെയും കുടുംബാംഗങ്ങളെയും തടവിലാക്കുകയോ കൊല്ലുകയോ ചെയ്ത്, ഭരണക്കാരന്‍ ആകുകയല്ലായിരുന്നു.  രാജാവ് രാജാവായിത്തന്നെ ഇരുന്നു. കാര്യങ്ങള്‍ ഹൈദര്‍ അയാളുടെ വരുതിയിലേക്ക് വരുത്തി പതിയെപ്പതിയെ നിയന്ത്രണം ഏറ്റെടുത്തു.  മതപരമായി സംഖ്യയുടെ ഒരു  അനുപാതം നോക്കിയാല്‍, മൈസൂര്‍ രാജ്യത്ത് അന്നത്തെ ജനസംഖ്യയില്‍ വെറും അഞ്ചുശതമാനം മാത്രമേ ഹൈദരുടെ മതക്കാരായ മുസ്ലീങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. സൈന്യവും ഹിന്ദുഭൂരിപക്ഷം.  രാജാവിനെ കൊല്ലുന്നതോ തടവിലാക്കുന്നതോ പോയിട്ട്, സ്വയം രാജാവോ സുല്‍ത്താനോ ആയി പ്രഖ്യാപിക്കുക പോലും ഹൈദര്‍ ചെയ്തില്ല.  അതായിരുന്നു ഹൈദരുടെ പ്രായോഗിക ബുദ്ധി. വോഡയാര്‍ രാജാവായിത്തന്നെ ഇരിക്കുകയും, താന്‍ കാര്യക്കാരന്‍ ആയി നില്‍ക്കുന്നു എന്ന് ജനങ്ങളെ ധരിപ്പിക്കുയും, എന്നാല്‍ ഭരണം, സൈനികനിയന്ത്രണം എന്നിവ തന്‍റെ മാത്രമായ ചൊല്‍പ്പടികളില്‍ നിര്‍ത്തുകയും ചെയ്യുന്ന തന്ത്രം.  ഇതുഫലിച്ചു. രാജാവിനെയും രാജകുടുംബത്തെയും ഈശ്വരതുല്യം ഇഷ്ടപ്പെട്ടിരുന്ന മൈസൂര്‍ ജനത, രാജാവിന് അപകടമൊന്നും വരാത്തതിനാലും, രാജ്യരഹസ്യങ്ങള്‍ പലപ്പോഴും പുറമേ അറിയാതിരുന്നതിനാലും, പ്രതികരിച്ചില്ല.  അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധതലങ്ങളില്‍ ഉള്ള ഉദ്യോഗസ്ഥര്‍ എപ്പോഴും ഉണ്ടായിരുന്നതിനാല്‍, ജനത പ്രത്യേകിച്ചും ഈ വിഷയത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടതുമില്ല.  ചതിയന്‍ ആണ് ഹൈദര്‍ എന്ന് മനസ്സിലാക്കിത്തുടങ്ങിയ രാജാവ്, തനിക്കും കുടുംബത്തിനും പ്രജകള്‍ക്കും അപകടങ്ങള്‍ വരാതിരിക്കാന്‍ തന്ത്രപരമായ നിശ്ശബ്ദത പാലിക്കുകയും ചെയ്തു.

ഇത്തരം ഒരു സംഭവഗതിയുടെ സന്തതികള്‍ ആണ് ഭരണകാര്യക്കാരന്‍ ആയ ഹൈദരും സുല്‍ത്താനായി മാറിയ ടിപ്പുവും. ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍ അഴിമതിയുടെ കയ്ക്കുന്ന ഫലങ്ങള്‍.  മഹാന്മാരായ ഭരണാധികാരികള്‍ എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന ഈ രണ്ടു പേരും, അധികാരത്തില്‍ എത്താന്‍ സ്വീകരിച്ചത് അഴിമതിയായിരുന്നു.  അച്ഛന്‍റെ പാത പിന്തുടര്‍ന്ന് മകനും അഴിമതിക്കാരനും പിതാവിനേക്കാള്‍ വലിയ ധനമോഹിയും ആണെന്ന് തെളിയിക്കുകയും ഉണ്ടായി.  ഹൈദര്‍ ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹം സംഭരിച്ച കൊള്ളമുതലുകള്‍ മകനായ ടിപ്പു അടിച്ചുമാറ്റുകയും സ്വന്തം ഭോഗപരമായ ഉപയോഗങ്ങള്‍ക്ക് എടുക്കുകയും ചെയ്തതിനെ ഹൈദര്‍ക്കുതന്നെ വിമര്‍ശിക്കേണ്ടി വന്നത് വിഷത്തിന്‍റെ സന്തതികള്‍ വിഷമേ ഭക്ഷിക്കൂ എന്നതിന് ചരിത്രം നല്‍കുന്ന തെളിവാണ്.  കൂടാതെ, ഹൈദര്‍ മരിച്ചശേഷം അധികാരം ഏറ്റെടുത്ത ടിപ്പു, ഭരണകാലങ്ങളില്‍ താന്‍ ആക്രമിക്കാന്‍ പോകുന്ന രാജ്യങ്ങളിലെ രാജാക്കന്മാരെ ഭീഷണിപ്പെടുത്തി കണക്കില്‍ക്കൊള്ളാത്ത ധനം സ്വരൂപിച്ചതും അവര്‍ക്കയച്ച കത്തുകളില്‍നിന്നും വെളിപ്പെടുന്നു.  ഹൈദരിന്‍റെ ശവകുടീരത്തിന്‍റെ വാതിലുകള്‍ കൊള്ളമുതലിലെ സ്വര്‍ണംകൊണ്ട് പൊതിഞ്ഞിരുന്നത്, ശ്രീരംഗപട്ടണം കീഴടക്കിയ ഇംഗ്ലീഷ് സൈന്യം അടിച്ചുമാറ്റിക്കൊണ്ടുപോയി എന്ന് ഇന്നും അവിടെ ചെല്ലുമ്പോള്‍ വിലപിക്കുന ടൂറിസ്റ്റ് ഗൈഡിന്‍റെ രോദനത്തില്‍നിന്നും തെളിയുന്നു.  ആത്യന്തികമായി, ഭരണക്കാരായി രണ്ടേരണ്ടുപേര്‍ മാത്രം ഭരിച്ച ഒരു വംശവൃക്ഷം അതിന്‍റെ വളമായി സ്വീകരിച്ചത് അഴിമതിയിലൂടെയും കൊള്ളയിലൂടെയും സ്വരൂപിച്ച ധനം മാത്രമായിരുന്നു എന്ന് ചരിത്രം അതിന്‍റെ രേഖകളിലൂടെ തെളിയിക്കുന്നുണ്ട്.

വീരരക്ഷസ് .


( തുടരും )

5 comments:

ചരിത്രത്തിന്റെ സത്യം കുറച്ചെങ്കിലും തുറന്നു പറയാന്‍ ധൈര്യം കാണിച്ചതിന് അഭിനന്ദനങ്ങള്‍ !!
കുറച്ചു സംശയ നിവാരണം ചെയ്താല്‍ നന്ന്.
ടിപ്പുവിന്റെ ആക്രമണ കാലത്ത് മലബാര്‍ മേഘലയിലെ സവര്‍ണ്ണരൊക്കെ പേടിച്ച് തെക്കോട്ട് ഓടിപ്പോയി എന്നല്ലേ ചരിത്രം? അപ്പോള്‍ ശരിക്കും ടിപ്പു കൊന്നൊടുക്കിയത് ദളിതരേയും അവര്‍ണരേയും ആണോ ? ടിപ്പു വാള് കാണിച്ചു അല്ലാഹു അക്ബര്‍ പറഞ്ഞത് മുഴുവനും അവര്‍ണ്ണന്‍മാര്‍ ആയിരുന്നോ ?

നന്നായിട്ടുണ്ട്....തുടരുക...പഠിച്ച പല ചരിത്രങ്ങളും തെറ്റാണെന്ന് അറിഞ്ഞു കൊണ്ടിരിക്കുന്നു ..

കുടിലമായ ചരിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു...

താങ്കളുടെ വായനയുടെ സ്ത്രോതസ് വെളിപ്പെടുത്തിയാല്‍ നന്നായിരുന്നു. ഒരു കഥാഖ്യാനത്തിന്റെ ശൈലിയിലേക്ക് തരം താഴുന്നുണ്ട്. അവലംബങ്ങള്‍ വെച്ച് അവതരിപ്പിച്ചാല്‍ നന്നായിരിക്കും.

രണ്ടാം ഭാഗം വന്നിട്ടുണടോ

Twitter Delicious Facebook Digg Stumbleupon Favorites More