Friday, September 28, 2012

പുതുയുഗത്തില്‍ അഭിനവ യുഗാന്തര്‍ ....

"യുഗങ്ങളിലൂടെ ഭാരതം മരിച്ചിട്ടില്ല, സൃഷ്ടിപരമായ തന്‍റെ അവസാനവാക്ക്‌ പറഞ്ഞു കഴിഞ്ഞിട്ടുമില്ല. ഭാരതം ഇന്നും ജീവിക്കുന്നു - തനിക്കു വേണ്ടിയും മനുഷ്യരാശിക്കുവേണ്ടിയും ഇനി ചിലത് ചെയ്യുവാനുള്ളതിനാല്‍. ഇപ്പോള്‍ ഉണര്‍ത്തപെടേണ്ടത് ആംഗലേയവല്ക്കരിച്ച ഒരു കിഴക്കന്‍ ജനസമൂഹമല്ല. പടിഞ്ഞാറിന്‍റെ ജയാപചയ ചക്രം ഇവിടെ ആവര്‍ത്തിക്കുവാന്‍ മാത്രം കഴിയുന്ന മൂഢ ശിഷ്യന്മാര്‍ മാത്രമാണല്ലോ അത്തരക്കാര്‍. ചിരന്തനവും അവിസ്മരണീയവുമായ തന്‍റെ ശക്തിയാല്‍ ഭാരതത്തിന്‍റെ അന്തരാത്മാവിനെ വീണ്ടെടുത്ത്‌ സ്വന്തം ശിരസ്സ് വെളിച്ചത്തിന്‍റെയും ശക്തിയുടെയും പരമമായ പ്രഭവസ്ഥാനത്തേക്ക് ഉയര്‍ത്തുമ്പോള്‍ തന്‍റെ ധര്‍മ്മത്തിന്‍റെ പൂര്‍ണമായ അര്‍ത്ഥം, സമഗ്രമായ രൂപം - അത് ഭാരതം കണ്ടെത്തുക തന്നെ ചെയ്യും "  - ശ്രീ അരവിന്ദന്‍ 

 ദീര്‍ഘദര്‍ശിയും തന്‍റെ മാതാവിന്‍റെ പരമമായ വൈഭവത്തെ അങ്ങേ അറ്റം കൊതിച്ച മഹാത്മാവും ആയിരുന്നു ശ്രീ അരവിന്ദന്‍ പടിഞ്ഞാറിന്‍റെ ചാരത്തില്‍ നിന്ന് ആ മഹതി ഉയര്‍ന്നെഴുന്നേല്ക്കും അല്ലെങ്കില്‍ അങ്ങിനെയാണ് ഭാരതം ഉയര്ത്തെഴുന്നെല്‍ക്കെണ്ട്ത്, അല്ലാതെ കിഴക്കിന്‍റെ സാംസ്കാരിക അധീശത്വം കൊണ്ടല്ല എന്നാണ് ആ ക്രാന്തദര്‍ശി വീക്ഷിച്ചത്‌..! 1905 ല്‍ തന്‍റെ ഭാര്യ മൃണാളിനിക്ക് ബംഗാളിയില്‍ എഴുതിയ ഒരു കത്തില്‍ നിന്ന്.. (ഈ കത്ത്‌ പിന്നീട് ആലിപ്പുര്‍ ബോംബ്‌ കേസില്‍ തെളിവായി പോലീസ്‌ ഉപയോഗിച്ചു). സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനം താന്‍ അനുഭവിച്ചത്‌ എങ്ങിനെ ആണെന്ന് ഇത് വ്യക്തമാക്കുന്നു :-
 "ഭാരതം എന്ന ഈ ചിരന്തന മാതാവ് തീര്‍ച്ചയായും ഒരു പുനര്‍ജനനത്തിനുവേണ്ടി കൊതിക്കുന്നു . അതിനുവേണ്ടി ശ്രമിക്കുന്നു. കണ്ണീരും വേദനയും കൂടികലര്‍ന്ന ഈ പരിശ്രമം വെറുതെയാവുന്നുവോ ? എന്താണ് അമ്മയുടെ വേദനക്ക്‌ കാരണം ? ഇത്ര ബൃഹദരൂപിയായ അവള്‍ക്ക് രൂപത്തിന് അനുസരിച്ച് ശക്തിയില്ലാത്തത് എന്തുകൊണ്ട് ? എന്തോ ഭീമമായ തകരാറുണ്ട്: പ്രധാനപ്പെട്ട എന്തോ ഒന്ന് നമുക്കു നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അല്ലെങ്കില്‍ കാര്യങ്ങളുടെ മര്‍മ്മം ഗ്രഹിക്കുവാന്‍ നമുക്ക് കഴിയാതെ വന്നിട്ടുണ്ട്. മറ്റെല്ലാം നമുക്കുണ്ട് - നമുക്കില്ലാത്തത് ശക്തിയാണ്; ഊര്‍ജ്ജം വേണ്ടിടം ശൂന്യമായി കിടക്കുന്നു. ശക്തിദേവതയെ നാം തിരസ്ക്കരിച്ചു, അപ്പോള്‍ ശക്തിദേവത നമ്മെ ഉപേക്ഷിച്ചു. അമ്മ ഇപ്പോള്‍ നമ്മുടെ ഹൃദയത്തിലില്ല, തലച്ചോറിലും ഭുജങ്ങളിലും ഇല്ല.

ഇനിയും പുനര്‍ജന്മമുണ്ടാകുന്ന കാര്യത്തിലാണെങ്കില്‍ നമുക്ക് കലശലായ ആഗ്രഹമുണ്ട് അതൊട്ടും കുറഞ്ഞുപോകുകയുമില്ല. എത്രയോ വട്ടം പരിശ്രമിച്ചു നോക്കിയും മതത്തിന്‍റെയും സമൂഹത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും രംഗങ്ങളില്‍ പല പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയും അതിനുവേണ്ടിയുള്ള ഉദ്യമം തുടരുന്നു! ഓരോന്നും പരാജയം ഏറ്റുവാങ്ങി - അല്ലെങ്കില്‍ എല്ലാം പരാജയത്തിലേക്ക്‌ നീങ്ങുന്നു. താല്‍ക്കാലികമായി ഒരു ചലനം ഉണ്ടാകുമ്പോള്‍ പിന്നിലുള്ള പ്രചോദനം കുറയുകയും അഗ്നി അണയുകയും ചെയ്യുന്നു. പ്രവര്‍ത്തനം നീണ്ടുനിന്നാല്‍ തന്നെ അതിനുള്ളത് പൊള്ളയായ ചിപ്പിയുടെ മട്ടാണ്. ഉള്ളിലെ ബ്രഹ്മപ്രഭാവം ഒന്നുകില്‍ ചോര്‍ന്നു പോയിരിക്കും, അല്ലെങ്കില്‍  ജാഡ്യത്താലും അന്ധകാരത്താലും മങ്ങിപോയിരിക്കും. ആരംഭം പലപ്പോഴും ശൂരതയോടെയാണ് - എന്നാല്‍ നൈരന്തര്യമില്ല , ഫലപുഷ്ടിയില്ല.

ഇന്ന് നമ്മള്‍ മറ്റൊരു ദിശയിലേക്കാണ് പ്രയാണം തുടങ്ങുന്നത്. ദരിദ്രരാജ്യമായിത്തീര്‍ന്ന ഇവിടം സമൃദ്ധിയിലേക്ക് ഉണര്‍ന്നു വരുവാന്‍ വേണ്ടി ഒരു വമ്പിച്ച വ്യവസായിക സംരംഭം നമ്മള്‍ തുടങ്ങിവെച്ചു . നമുക്ക്‌ ഇക്കാര്യത്തില്‍ അനുഭവ സമ്പത്ത്‌ ഇല്ലാത്തതുകൊണ്ട്, മുമ്പുണ്ടായതുപോലെ ഇതിനും പരാജയം നേരിടുമോ എന്നറിഞ്ഞുകൂടാ. എന്നാല്‍ സാരവത്തായ ഒരു സംഗതിനേടിക്കഴിഞ്ഞാല്‍, നാം ശക്തിസമാര്‍ജിച്ചുകഴിഞ്ഞാല്‍ , യാതോരാശങ്കക്കും ഇടമില്ല.

നമുക്ക്‌ അറിവ് കുറവാണെന്നുണ്ടോ ? അതിപ്രാചീനകാലം മുതല്‍ ജ്ഞാനം നേടുകയും ശേഖരിച്ചു വെക്കുകയും ചെയ്ത ഒരു ദേശത്ത്‌ ജനിച്ചുവളര്‍ന്നവരാണ് ഭാരതീയരായ നമ്മള്‍. അനേകം സഹസ്രാബ്ദങ്ങളിലൂടെ പകര്‍ന്നു കിട്ടിയ നേട്ടങ്ങള്‍ നാം പേറുന്നു... എന്നാല്‍ ഇത് ചത്ത വിജ്ഞാനങ്ങളാണ്; നമ്മുടെ തലകുനിപ്പിക്കുന്ന ഭാരമാണ്; ദ്രവിപ്പിച്ചുകളയുന്ന ഏതോ വിഷമാണ്. അതിന്‍റെ പങ്ക് നമുക്കൊരു ഊന്നുവടിയെന്നോണം, കയ്യിലോരായുധമെന്നോണം, നമ്മെ സഹായിക്കുക എന്നായിരിക്കെണ്ടാതാണ്. ഇപ്പോള്‍ അതല്ല സംഭവിക്കുന്നത്; കാരണം, എല്ലാ മഹത്ക്കാര്യങ്ങള്‍ക്കും ഇങ്ങനെയൊരവസ്ഥയുണ്ടാകും. അവ ഉപയോഗിക്കപെട്ടില്ലെങ്കില്‍, അല്ലെങ്കില്‍ അവയെ നേരാംവണ്ണമല്ല ഉപയോഗിക്കുന്നത് എങ്കില്‍, അവ പേറുന്നവനെതിരായി തിരിഞ്ഞടിക്കും, അവനെ നശിപ്പിക്കും.

സ്നേഹം, ഉത്സാഹം, ഭക്തി - ഇതൊക്കെയാണോ നമുക്കില്ലാതെ പോയത്‌ ? ഇതൊക്കെ ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ശക്തിയുടെ അഭാവത്തില്‍ നമ്മുടെ ശ്രദ്ധ നശിക്കുന്നു. നമ്മുടെ നിയന്ത്രണം വിട്ടുപോകുന്നു. ഉള്ളത് കൈവിട്ടുപോകാതെ സൂക്ഷിക്കുവാന്‍പോലും കഴിയാതെ വരുന്നു. ഉന്മുഖമായ അഗ്നിനാളമാണ് ഭക്തി. അതിനുവേണ്ട ഇന്ധനം കൊടുക്കുന്നത് ശക്തിയാണ്, ഇന്ധനം ശോഷിച്ചുപോയാല്‍ പിന്നെ എത്രനേരം അഗ്നിജ്വലിച്ചു നില്‍ക്കും ?

കൂടുതല്‍ അഗാധതയിലേക്ക്‌ നോക്കുംതോറും കൂടുതല്‍ വ്യക്തമായി നമുക്ക്‌ ബോധ്യമാവുന്നത് ഇതാണ്: നമുക്ക് ഇല്ലാതെ പോയതും മറ്റുള്ളവര്‍ക്കൊപ്പം നമ്മള്‍ നേടിയെടുക്കെണ്ടതും കരുത്ത്‌ മാത്രമാണ്. ശാരീരികമായ കരുത്ത്‌, മാനസികമായ കരുത്ത്‌ , സന്മാര്‍ഗത്തിന്‍റെ കരുത്ത്‌, സര്‍വ്വോപരി ആത്മാവിന്‍റെ കരുത്ത്‌, ഈ ഒടുവില്‍ പറഞ്ഞതാണ് നശിക്കാത്തതും സ്രോതസ്സ് വറ്റാത്തതും മറ്റെല്ലാത്തരം ഉത്ഭാവസ്ഥാനമായതുമായ കരുത്ത്‌. നമുക്ക്‌ ശക്തി കൈവന്നുവെങ്കില്‍ സ്വാഭാവികമായും അനായാസമായും മറ്റുള്ള കാര്യങ്ങളെല്ലാം തന്നെ നമ്മളിലേക്ക് ഒഴുകിയെത്തും. ശക്തിയില്ലെങ്കിലോ, നമ്മള്‍ സ്വപ്നജീവികളാണ് - കയ്യുണ്ടെങ്കിലും പിടിക്കാനോ അടിക്കാണോ വയ്യാത്തവര്‍, കാലുണ്ടെങ്കിലും ഓടാന്‍ കഴിയാത്തവര്‍..!!

തുടര്‍ന്നും നിലനില്‍ക്കണമെങ്കില്‍ ഭാരതം വീണ്ടും യുവത്വം നേടണം. ആ ശക്തിയുടെ ഇരമ്പിയാര്‍ക്കുന്ന വന്‍പ്രവാഹങ്ങള്‍ കൂടിച്ചേരണം. അതിപ്രാചീനകാലത്ത് എങ്ങിനെയായിരുന്നുവോ അങ്ങനെ, അപാരവും അതിഭീമവുമായ വേലിയേറ്റങ്ങളോടു കൂടിയും അതേസമയം ഇച്ഛാനുസരണം പ്രശാന്തമോ പ്രചണ്ഡമോ ആവാനുള്ള കഴിവോട് കൂടിയും ഉള്ള ശക്തിയുടെ വാരിധിയാവണം ഭാരതത്തിന്‍റെ ആത്മാവ്.

ജാഡ്യഭാരത്തിന്‍റെ ഇരുണ്ട ദുര്‍ഭൂതം എന്ന കണക്കുള്ള തമോഗുണത്തിന് കേവലം കീഴടങ്ങിക്കഴിഞ്ഞ നമ്മളില്‍ പലരും ഈയിടെ പറയുന്നുണ്ട് ഇതൊക്കെ അസാധ്യമാണ് എന്ന്. ഇന്ത്യ നാശോന്മുഖമാണെന്നും രക്തവും ജീവനും ഇല്ലാതെ ദുര്‍ബലപെട്ടുപോയെന്നും തിരിച്ചുവരവ്‌ ഉണ്ടാവില്ലെന്നും മറ്റും; നമ്മുടെ വര്‍ഗം തന്നെ മാഞ്ഞുപോവാന്‍ വിധിക്കപെട്ടിരിക്കുന്നുവെത്രേ..! എത്ര ഉദാസീനമായ വങ്കത്തമാണീപ്പറയുന്നത് ? സ്വയം ആ മാര്‍ഗം വേണമെന്ന് ശഠിക്കാത്ത ഒരു രാജ്യത്തും ഒരു മനുഷ്യനും ദുര്‍ബലത വന്നുചെരില്ല. മാഞ്ഞുപോവണം എന്നാ മന:പൂര്‍വ്വം തീരുമാനിക്കാത്ത ഒരു വ്യക്തിക്കും രാഷ്ട്രത്തിനും നാശം സംഭവിക്കുന്നതല്ല..!!

എന്തുകൊണ്ടെന്നാല്‍, ഒരു രാഷ്ട്രം എന്താണെന്നും മാതൃഭൂമി എന്താണെന്നും ഒന്നാലോചിച്ചുനോക്കൂ. അത് ഭൂമിയുടെ ഒരു തുണ്ടല്ല ഒരു ചമത്ക്കാരോക്തിയുമല്ല, ഭാവനയില്‍ കെട്ടിപ്പടുത്ത ഒരു കഥയല്ല. അത് ഉള്‍ക്കൊള്ളുന്ന കോടാനുകോടി ഘടകങ്ങളുടെ ശക്തികള്‍ ഉരുക്കൂടിയുണ്ടായ വമ്പിച്ച ഒരു ശക്തിയായിട്ടാണ് ഒരു രാഷ്ട്രം നിലനില്‍ക്കുന്നത്. കോടാനുകോടി ദൈവങ്ങള്‍ ഒത്തൊരുമിച്ച് ഒരു ശക്തിപ്രഭാവമെന്ന നിലക്ക് ഏകത്വം വരിച്ചപ്പോള്‍ അതില്‍നിന്ന് ഉണ്മയിലേക്ക് കുതിച്ചുചാടിയ ഭവാനി മഹിഷാസുര മര്‍ദിനിയെപ്പോലെയാണ് ഒരു രാഷ്ട്രം. ഈ ശക്തിയെ നമ്മള്‍ ഇന്ത്യ എന്ന് വിളിക്കുന്നു; ഭവാനിഭാരതി എന്ന് വിളിക്കുന്നു..! മുപ്പത്‌ കോടി ജനങ്ങളുടെ ശക്തിയുടെ സജീവമായ ഏകോപന സാക്ഷാല്‍ക്കാരമായ ശക്തി. അവള്‍ ഇന്നു നിശ്ചേതനയാണ്.; തമസ്സിന്‍റെ മാന്ത്രിക വലയത്തില്‍ കുടുങ്ങിപോയവളാണ്. ഈ തമസ്സ് ഭാരതപുത്രന്‍മാരുടെ സ്വയംകൃതമായ ജാഡ്യത്തിന്‍റെയും അജ്ഞതയുടെയും തമസ്സാണ്.

മുമ്പ്‌ ശക്തിയില്ലാതിരുന്നിടങ്ങളൊക്കെ ശക്തികൊണ്ട് നിറയ്ക്കേണ്ടിയിരിക്കുന്നു. നമ്മുടെ സ്വഭാവ രീതിതന്നെ മാറ്റിമറിച്ച് പുതിയ മനസ്സോടുകൂടി പുതിയ മനുഷ്യരായി നാം വീണ്ടും ജനിക്കേണ്ടി വന്നിരിക്കുന്നു. ശക്തി പരമാവധി വികസിച്ചുകഴിഞ്ഞ ഏതാനും പേരുടെ ഒരു കേന്ദ്രസംഘം നമുക്കുണ്ടാവണം. അവരുടെ വ്യക്തിത്വത്തിന്‍റെ എല്ലാമൂലകളും നിറച്ചുകഴിഞ്ഞശേഷം കവിഞ്ഞൊഴുകുന്ന ശക്തി നമ്മുടെ ഭൂമിയെ ഫലപുഷ്ടമാക്കട്ടെ. ഹൃദയത്തിലും മസ്തിഷ്കത്തിലും ഭവാനിയുടെ അഗ്നിശൂരത നിറച്ചുകഴിഞ്ഞ ഇവര്‍ മുമ്പോട്ടുപോകും, ആ ജ്വാല നമ്മുടെ നാട്ടില്‍ എമ്പാടും ഇവര്‍ കൊണ്ടെത്തിക്കും.“

ജനസംഖ്യ മുപ്പത് കോടിയില്‍ നിന്ന് നൂറ്റിയിരുപത് കോടിക്കു മേലെയായി , 1905 ല്‍ നിന്ന് കാലവും ഒരു നൂറ്റാണ്ടിന് മേല്‍ കഴിഞ്ഞു. എന്നാല്‍ ദീര്‍ഘദര്‍ശിയായ ഭാരതപുത്രന്‍റെ നോവുകള്‍ ഇപ്പോഴും അതേപടി നിലനില്‍ക്കുന്നു. ഇപ്പോഴും നാം തയ്യാറാവേണ്ട്ത് ഒരു പുനര്‍ജനനത്തിനു തന്നെ. ബംഗാള്‍ വിഭജനവും അതെ തുടര്‍ന്നുണ്ടായ പരിവര്‍ത്തനങ്ങളും, സ്വസംസ്കൃതി വിട്ട സമൂഹത്തിന്‍റെ വ്യഗ്രതയും, അതുണ്ടാക്കുവാന്‍ പോകുന്ന ഭവിഷത്തും വിഷയമാക്കി അദ്ദേഹം 1907 ജൂണ്‍ 19 ന് കര്‍മ്മയോഗി എന്നാ ഇംഗ്ലീഷ് വാരികയുടെ ആദ്യ ലക്കത്തില്‍ എഴുതിയത് :-"എല്ലാവര്‍ക്കും അവരവരുടെ നാടിനോട്, അതിന്‍റെ സാഹിത്യത്തോടും പാരമ്പര്യത്തോടും, ശീലത്തോടും പെരുമാറ്റ രീതിയോടും ഒക്കെ സ്വാഭാവികമായിത്തന്നെ വൈകാരിക ബന്ധമുണ്ട്. എന്നാല്‍ ഒരു ദേശീയ സംസ്കാരത്തിന്‍റെ അംഗീകൃതമായ വരിഷ്ഠ സ്വഭാവം മനസ്സിലാക്കുക നിമിത്തം ഈ ബന്ധത്തിന് വര്‍ദ്ധിതമായ ഒരു പ്രചോദനശക്തിയുണ്ടാവുന്നിടത്താണ് ദേശാഭിമാനം അര്‍ത്ഥവത്താവുന്നത്. എല്ലാ തകരാറുകളും മനസ്സിലാക്കികൊണ്ട് ബ്രിട്ടീഷുകാര്‍ ഇംഗ്ലണ്ടിനെ സ്നേഹിക്കുന്നുവെങ്കില്‍ നമ്മള്‍ ഇന്ത്യയെ സ്നേഹിക്കുന്ന കാര്യത്തില്‍ എന്തിനു മടിക്കണം ? സമൂഹത്തെ മുഴുവന്‍ തകിടം മറിച്ച വിദേശാധിപത്യത്തിന്‍റെ കാലം വരുന്നതുവരെ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന തിന്മ ഏതൊരു നാടിനും അനിവാര്യമായി വരുന്നത്ര നാമമാത്രമായിരുന്നു എന്നോര്‍ക്കുക. സ്വാഭാവികമായും, ഇത്തരമൊരു സംസ്കാരത്തിന്‍റെ വിജയ വൈജയന്തി ലോകമാകെ പാറിക്കുവാനുള്ള ഇച്ഛാബലം നമ്മില്‍ മുന്നിട്ടു നില്‍ക്കെണ്ടാതാണ്. എന്നാല്‍ അതുണ്ടായില്ല - മറിച്ച്‌, ആ സംസ്ക്കാരത്തിന്‍റെ ജനനഭൂവില്‍ പോലും അതിന്‍റെ ഭദ്രത ഉറപ്പു വരുത്തുവാന്‍ നമ്മുക്ക് കഴിയുന്നില്ല. ഒരു വിശ്വാസത്തെ വഞ്ചിക്കലാണ് ഇത്. കൊള്ളരുതായ്മയുടെ നികൃഷ്ടമായ മാതൃക. ഈ അമൂല്യ പാരമ്പര്യത്തോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ നമ്മുക്ക് കഴിഞ്ഞിട്ടില്ല, മാത്രമല്ല തങ്ങള്‍ക്കു ന്യായമായും അവകാശപെട്ട ഈ പാരമ്പര്യ സുകൃതത്തെ അനുഭവിക്കുന്നതില്‍ നിന്ന് നമ്മളെത്തന്നെയും ഇനി ജനിച്ചിട്ടില്ലാത്ത ഭാവിതലമുറയെയും മാറ്റി നിര്ത്തികൊണ്ടിരിക്കുകയുമാണ് "

യുഗാന്തരങ്ങള്‍ കഴിഞ്ഞിട്ടും ആ താപസിയുടെ കാഴ്ചപാടില്‍ നിന്ന് തുലോം മുന്നോട്ടുപോകുവാന്‍ നമുക്ക് സാധിച്ചിട്ടില്ല, രാഷ്ട്രീയത്തെ കുറിച്ചും, ജാതിസമ്പ്രദായത്തെ കുറിച്ചും, ഇസ്ലാമിക പ്രീണനത്തെ കുറിച്ചുമുള്ള പ്രവചനങ്ങള്‍ കാലം പതിന്മടങ്ങ്‌ ആവാഹിച്ച് പ്രാവര്‍ത്തികമാക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്..! സ്വാമി വിവേകാനന്ദനെ പോലെ യുവാക്കളില്‍ തന്നെ ആയിരുന്നു മഹര്‍ഷി അരവിന്ദന്‍റെയും സകല പ്രതീക്ഷകളും

“ യുവാക്കളുടെ ഇന്ത്യയോടാണ് നമുക്ക്‌ പറയുവാനുള്ളത് പുതിയ ലോകത്തിന്‍റെ സംവിധായകര്‍ യുവാക്കളാണ്. മത്സരാധിഷ്ടിതമായ വ്യക്തിത്വവാദവുമായി നടക്കുന്നവരല്ല ഭാവിയെ നിര്‍ണ്ണയിക്കുക. പടിഞ്ഞാറന്‍ കമ്മ്യൂണിസമോ മുതലാളിത്തമോ അല്ല ഇന്ത്യയുടെ ഭാവി ലക്‌ഷ്യം. പക്ഷെ മതശാസനങ്ങളില്‍ കുടുങ്ങിപോവുകയും അതിനാല്‍ ആത്മീയത്കൊണ്ട് ജീവിതത്തെ പരിവര്‍ത്തനം ചെയ്തവര്‍ക്കും ഇവിടെ പ്രസക്തിയില്ല. മനസ്സും ഹൃദയവും സ്വതന്ത്രമാകയാല്‍ കൂടുതല്‍ പൂര്‍ണ്ണമായ സത്യത്തെ സ്വീകരിക്കുവാനും കൂടുതല്‍ മഹത്തായ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറായവര്‍ ആണ് ഭാവിയെപ്പറ്റി നിശ്ചയിക്കേണ്ടത്.! നമ്മെ ഉത്തേജിപ്പിക്കുന്ന ചൈതന്യവിശേഷത്തിലുള്ള ഉത്തമ വിശ്വാസം നിമിത്തമാണ് നമ്മള്‍ മനുഷ്യവര്‍ഗത്തിന്‍റെ നവീകരണത്തിനുവേണ്ടിയുള്ള ഈ മഹത്തായ പരിശ്രമത്തില്‍ പങ്കാളികളാവുന്നത്. വിലയത്തിലെക്ക് ആഴ്ന്നുകൊണ്ടിരിക്കുന്നതിന്‍റെ പരിഭ്രാന്തിയുടെ നടുവിലും പിറന്നുവീഴാന്‍ വേണ്ടി കിണഞ്ഞുത്സാഹിക്കുന്നുണ്ട് അങ്ങനെയൊരു പുതിയ മനുഷ്യവര്‍ഗം ചിരന്തനമായ മാതാവിന്‍റെ ജീര്‍ണപ്രായമെങ്കിലും ഭീമാകാരമായ ബാഹ്യശരീരത്തെ പുതിയ ജീവന്‍ പകര്‍ന്ന് ഉന്മേഷഭരിതമാക്കാന്‍ ഇന്ത്യയുടെ ഭാവിക്ക്‌, വിശാലമായ ഇന്ത്യയുടെ പുനര്‍ജനനത്തിന് സാധിക്കും ".
 ആ മാഹാത്മാവിന്‍റെ ആശക്കൊത്തവണ്ണം ഉയരുവാനും ചിന്തിക്കുവാനും വളര്‍ന്നു വന്ന യുവജനങ്ങള്‍ക്കും സാധിക്കാതെ വന്നിരിക്കുന്നു, ചിരന്തനയായ മാതാവിന്‍റെ പുനര്‍ജനനത്തിന് വേണ്ടി അങ്ങിനെ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഈ നവ യുഗാന്തറിലൂടെ സാധ്യമാകും എന്ന ശുഭ പ്രതീക്ഷയില്‍......

പ്രകാശ് വെള്ളയൂര്‍ ..

0 comments:

Twitter Delicious Facebook Digg Stumbleupon Favorites More